Sunday 2 May 2021

കൊറോണ  കാലത്തെ

ഏകാന്ത  തടവിനെ  എങ്ങനെ  ക്രിയാല്മകമാക്കാം?

കൊറോണ പകർച്ച വ്യാധിയെ തുടർന്ന് ഒറ്റപ്പെട്ടിരിക്കേണ്ടതിനെ (isolation) കുറിച്ചാണ്  ഇപ്പോൾ എവിടെയും ചർച്ച. ഈ ഒറ്റപ്പെട്ടിരിക്കലും സർഗാല്മക  പ്രവർത്തകരുടെ ഏകാന്തതയും തമ്മിൽ വലിയ വ്യതാസമുണ്ട്. എങ്കിലും ഒറ്റപെടലിനെ ക്രിയാത്‌മകയ ഏകാന്തതയാക്കാൻ സാധിക്കുമോ എന്നാണ് എൻറെ അന്വേഷണം.

ആധുനിക ലോകത്തിൽ, പ്രത്യേകിച്ചും നഗരങ്ങളിൽ, ജീവിക്കുന്നവർ ഏറെ തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവരായിരിക്കും. ഇങ്ങനെയുള്ളവർ  ആഴ്ച്ചകളോളം  ഒറ്റയ്ക്ക് ഒരു മുറിയിൽ അടച്ചിട്ടിരിക്കേണ്ടി വരുന്നത് അരസികവും,  ചിലർക്ക് ഭയാനകവുമായിരിക്കും. എന്നാൽ സർഗാല്മക  (creative)  പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ ഏകാന്തത ഇഷ്ടപ്പെടുന്നുണ്ട്. അതിന്റെ കാരണം ഇങ്ങനെയുള്ളവരിൽ നല്ലൊരു ശതമാനം divergent  thinkers  ആണെന്നുള്ളതാണ്. divergent തിങ്കേഴ്സ് ന് പല ഗുണങ്ങളുമുണ്ട്. അതിൽ എടുത്തു പറയേണ്ടത് ഇത്തരക്കാർ തങ്ങളുടെ മുന്നിലുള്ള പ്രശ്നങ്ങൾക്ക് പെട്ടന്ന് പരിഹാരം കാണുന്നു. മറ്റൊന്ന് അനായാസം പോസിറ്റീവ്  മൂഡിലേക്കു  മാറാൻ  കഴിയുന്നു. വ്യത്യസ്തമായി ചിന്തിക്കുന്നത് കൊണ്ട് എപ്പോഴും പുതിയ അവസരങ്ങൾ (create / make) കണ്ടെത്തുന്നു .

നമ്മളിലെ divergent  തിങ്കിങ് ഉത്തേജിപ്പിക്കുകയാണെങ്കിൽ ഈ  കൊറോണ കാലത്തു അനുഭവിക്കേണ്ടി വരുന്ന ഏകാന്ത തടവ് ജീവിതം രസകരമാക്കി മാറ്റാം.  പല കാരണങ്ങളാൽ ഏകാന്ത ജീവിതം നയിക്കേണ്ടി വന്നവരിൽ ലോക പ്രസിദ്ധയായ  മെക്സിക്കൻ ചിത്രകാരിയാണ് ഫ്രിദ കഹ്ലോ (Frida  Kahlo).  തൻറെ പതിനെട്ടാം വയസിൽ,  ബസ് യാത്രയിലുണ്ടായ അപകടത്തിൽ നട്ടെല്ല്, വാരിയെല്ല്, പെൽവിക്  അസ്ഥികളെല്ലാം  പല കഷണങ്ങളായി. വലതു കാലിനു പതിനൊന്നു സ്ഥലത്തു  ഓടിച്ചിൽ. ഷോൾഡർ തെന്നി മാറി. മൊത്തം മുപ്പതു ഓപ്പറേഷനുകൾക്കു വിധേയമായി.  പിന്നീടുള്ള ജീവിതം   ബെഡിൽ  തന്നെയായിരുന്നു. ഇക്കാലത്തു പെയിന്റും, ബ്രഷും  മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്. പിന്നീടുള്ള കാലങ്ങളിൽ തൻറെ തന്നെ ജീവിതാവസ്ഥയെ ചിത്രീകരിച്ചു കൊണ്ടാണ്,  പ്രത്യേകിച്ചും ഛായാ ചിത്രങ്ങൾ,  ഫ്രിദ കലാ ലോകത്തു ഉയർന്നു വന്നത്.

ജാപ്പനീസ്  കലാകാരി റൂത്ത് അസാവ  തടവിലായിരുന്നപ്പോഴാണ് ശിൽപ്പങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. രണ്ടാം ലോക യുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ അമേരിക്കയിലുണ്ടായിരുന്ന അസവയെയും കുടുംബത്തെയും അകാരണമായി പിടിച്ചു കെട്ടി. പിന്നീട് ടാർ പാളികൊണ്ടു കെട്ടിയുയർത്തിയ കുതിരാലയത്തിലായിരുന്നു  കഴിയേണ്ടി വന്നത്. അതെ തടങ്കലിലുണ്ടായിരുന്ന ഫ്രഞ്ച് കാർട്ടൂണിസ്റ്റുകളിൽ നിന്നാണ് അസാവ ക്കു ശിൽപ്പങ്ങൾ നെയ്തെടുക്കുവാനുള്ള പ്രചോദനം ഉണ്ടായതു. ഇതിനെ കുറിച്ച് അസാവ ഓർമ്മിക്കുന്നത്;  "തടങ്കൽ പാളയത്തിൽ എനിക്ക് കഴിയേണ്ടി വന്നിരുന്നില്ലെങ്കിൽ, ഇന്നത്തെ ഞാൻ  ഉണ്ടാകുമായിരുന്നില്ല എന്നാണ്.

divergent  തിങ്കിങ്  ഉത്തേജിപ്പിക്കാനായി  പലതരം പരിശീലനങ്ങളുണ്ട്  അതിലൊന്നാണ്  മസ്തിഷ്‌കോദ്ധീപനം (brain storming).  ഒരു വസ്തുവിനെ  വിവിധ വശങ്ങളിൽ നിന്നും നോക്കി കാണുക. പലതരം ചായവും, ടൂൾസും ഉപയോഗിക്കുക. എഴുതുകയാണെങ്കിൽ   ഒരു വിഷയത്തെ സമൂഹത്തിലെ പല തലങ്ങളിലുള്ള ആളുകൾ എങ്ങനെ നോക്കി കാണുന്നു എന്ന് സങ്കല്പിച്ചു നോക്കുക. ഭാഷ (വാക്കുകൾ  പല തരത്തിലും മാറ്റി മറിച്ചു ഉപയോഗിക്കുക. '' കൊളാഷ്'' എന്ന കലയിലെ രീതി എഴുത്തിലും പരീക്ഷിക്കുക.  ഇങ്ങനെയെല്ലാം എഴുതുകയോ, വരക്കുകയോ ചെയ്യുമ്പോൾ അതിന്റെ പ്രയോഗികതയെ കുറിച്ച് ചിന്തിക്കാതിരിക്കുക. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ ഇമാജിനേഷനെ /ചിന്തകളെ,  വിമർശിക്കാതെ ഇഷ്ടം പോലെ അലയാൻ വിടുക. ഇങ്ങനെ ചെയ്താൽ ആശയത്തിൽ നിന്ന് മറ്റൊരു ആശയവും അതിൽ നിന്ന് വേറൊരു ആശയവും ഇങ്ങനെ ആശയങ്ങളുടെ പ്രവാഹം തന്നെ ഉണ്ടായിക്കൊണ്ടിരിക്കും. പോൾ സെസ്സാൻ എന്ന ചിത്രകാരൻ  വസ്തുക്കളുടെ (objects)  ഉൾഭാഗം വരയ്ക്കാൻ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ക്യൂബിസം ഉരുത്തിരിഞ്ഞു വന്നതെന്നും അറിയുമ്പഴാണ് മസ്തിഷ്‌കോദ്ദീപനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുകയുള്ളു.

ന്യുറോളജിസ്റ്റുകളെ സംബന്ധിച്ച് നിശ്ശബ്ദരായിരിക്കുക എന്ന് വച്ചാൽ അത് മസ്തിഷ്ക്കത്തെ (brain) പുഷ്ടിപ്പെടുത്താനുള്ള സമയമാണ്. ന്യുറോളജിസ്റ് മർക്കസ് റെയ്‌ക്കൽ (Marcus  Raichle) പറയുന്നത് തൻറെ ഏറ്റവും നല്ല തിങ്കിങ് സമയം ഒറ്റപ്പെട്ടിരിക്കുമ്പോഴാണെന്നാണ്.  നാം ഏകാന്തതയിലിരിക്കുമ്പോഴാണ്  മസ്തിഷ്‌കം നാം അത് വരെ  ശേഖരിച്ചു വച്ചിരിക്കുന്ന അറിവുകൾ പ്രസരിപ്പോടെ സാൽമീകരിച്  വിലയിരുത്തപ്പെടുന്നത്.   ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ (Duke  University) റീജനറേറ്റീവ് ബയോളജിസ്റ്റ്  ഈംക്കെ കിർസ്റ്റെ (Imke  Kirste)  കണ്ടെത്തിയത് കുറേക്കൂടി പ്രയോഗികമാണ്. ദിവസവും രണ്ടു മണിക്കൂർ നേരം തനിച്ചിരുന്നാൽ മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസ് (hippocampus) എന്ന സെൽ വികസിക്കുമെന്നു അവകാശപ്പെടുന്നു.  ഹിപ്പോകാമ്പസ് ലിംബിക് സിസ്റ്റവുമായി (limbic  system)  ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട വികാര, വിചാരങ്ങളും, മോട്ടിവേഷൻ, പഠനം, ഓർമ്മ എന്നിവയെ ഗുണകരമായി ബാധിക്കുന്നു എന്നും പഠനത്തിൽ പറയുന്നുണ്ട്.

ഏകാന്തതയിൽ അപൂർവമായ സൃഷ്ടികൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് മൈക്കലാന്ജലോ തൻറെ ദാവീദ് എന്ന ശില്പം കൊത്തിയെടുത്തത്  മൂന്നു വർഷങ്ങൾ കൊണ്ടാണ് അതും ഒറ്റയ്ക്ക് വെറും മൂന്നു ഉളികൾ മാത്രം ഉപയോഗിച്ച്.  തണുത്തു വിറച്ച കാലാവസ്ഥയെ വക വയ്കാതെ അക്കാലത്തു ഉറങ്ങിയിരുന്നത് തൻറെ കുതിര വണ്ടിയിൽ ആയിരുന്നു.

രവീന്ദ്രനാഥ ടാഗോർ തൻറെ സർഗ്ഗ രചനയിൽ പ്രചോദനം കൊണ്ട് എഴുത്തു മുറിയിൽ  പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ദിവസങ്ങളോളം പുറത്തു വരില്ല എന്ന് രജനീഷ് ഓഷോ തൻറെ കൃതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സൈക്കോ അനലിസ്റ്  ആദം ഫിലിപ്പിന്റെ (Adam Philip) പഠനത്തിൽ  കണ്ടെത്തിയത് ഏകാന്തതയുടെ പുതിയ തലങ്ങളാണ്. അതിനെ അദ്ദേഹം ഫെർട്ടയിൽ  സോളിട്യൂഡ്  (fertile solitude) എന്ന് വിളിക്കുന്നു. ഏകാന്തത സര്ഗാല്മകത മാത്രമല്ല മനുഷ്യന്റെ  അടിസ്ഥാനപരമായ  സന്തോഷത്തിനും  ഒറ്റപ്പെടേണ്ടതുണ്ട് എന്നാണദ്ദേഹം പറയുന്നത്. നമ്മുടെ ചിന്തകൾക്ക്  നൈസർഗികമായ  ഒഴുകാൻ  പറ്റിയ ബ്ലാങ്ക് ക്യാൻവാസാണ് ഏകാന്തത. ദൈർഖ്യവും, ആഴവുമുള്ള  ആ നിശബ്ദ സമയത്തു നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പല നിക്ഷേപങ്ങളും (കഴിവുകൾ) ഉല്പന്നമായി ചിന്തകളിലൂടെ പുറത്തു വരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു മണിക്കൂർ പോലും ഒറ്റപ്പെട്ടിരിക്കാൻ കഴിയാത്തവരും നമുക്കിടയിലുണ്ട്.

ഏകാന്തതയുമായി പൊരുത്തപ്പെടാൻ കഴിയാത്തവർ ഗുരുതരമായ മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് വിധേയരായേക്കാം. ഉറക്കം തടസപ്പെടുകയും, മതി ഭ്രമം  ഉണ്ടാകുന്നതിന്റെ ഫലമായി പ്രേതങ്ങളെ കാണുകയും, തന്നെ ആരോ നിരീക്ഷിക്കുന്നുണ്ടെന്നു കരുതുകയോ അല്ലെങ്കിൽ  നക്ഷത്രങ്ങൾ കാണുവാൻ വേണ്ടി  ആരോ മേൽക്കൂര തുറന്നു വച്ചിരിക്കുന്നു എന്നൊക്കെ മനസ്സിൽ കാണാൻ തുടങ്ങും.

വിചിത്രമായ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു സാഹചര്യത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. Divergentിങ്കറായിരിക്കുക എന്ന് വച്ചാൽ പ്രതികൂലമായ എന്തിനെയും അനുകൂലമാക്കുക എന്നതും കൂടിയാണ്. അങ്ങനെയുള്ള ചിന്തകളും, മാർഗങ്ങളും കണ്ടെത്തുന്നതിലൂടെ ഏതു തരത്തിലുള്ള ഐസൊലേഷനെയും അതിജീവിക്കാൻ നമുക്ക് കഴിയും എന്നുള്ളതിൽ സംശയം വേണ്ട.

April 2020


Thursday 5 March 2020



എന്ത് കൊണ്ട് ഹിറ്റ്ലർ കലയെ വെറുത്തു..?



ഇന്ത്യയിൽ കലയും കലാകാരന്മാരും ആക്രമിക്കപ്പെടുമ്പോൾഎന്ത് കൊണ്ട് ഹിറ്റ്ലർ കലയെ വെറുത്തു എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്...?


 Adolf Hitler and Adolf Ziegler inspect the installation of Degenerate Art 



ഹിറ്റ്ലർ ചിത്രം വരക്കുമായിരുന്നു. യഥാതഥമായ രീതിയിൽ പ്രകൃതി ദൃശ്യങ്ങൾ പെയിൻറ് ചെയ്യുന്നതിലായിരുന്നു താൽപ്പര്യം. ആധുനിക കലയെ അങ്ങേയറ്റം വെറുത്തിരുന്നു. ആധുനിക കല സമൂഹത്തെ  ചിന്തിപ്പിക്കുകയും, സംവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു എന്നുള്ളതാണ് അതിന്റെ കാരണം.


Farmstead painted by Hitler

കഴിഞ്ഞ വർഷം ബ്രസ്സൽസ്  സന്ദർശിച്ചപ്പോൾ യൂറോപ്യൻ  പാർലിമെന്റ് പരിസരം ചുറ്റാൻ തീരുമാനിച്ചത് STATE  OF  DECEPTION  എന്ന എക്സിബിഷൻ കാണാൻ കൂടിയാണ്.  യൂറോപ്യൻ യൂണിയൻ സംഘടിപ്പിച്ച  ഈ ഫോട്ടോ / പോസ്റ്റർ പ്രദർശനം  ജർമൻ നാസി ഭരണ കൂടത്തിന്റെ കാലത്തു അവരുടെ   കള്ള പ്രചാരണങ്ങൾ  എങ്ങനെ പ്രാവർത്തികമാക്കി എന്ന് വ്യക്തമാക്കുന്ന പ്രദർശനമായിരുന്നു. ഇവിടെ നിന്നാണ് degenerate  എന്ന കലാ പ്രദർശനത്തെ കുറിച്ച് അറിയുന്നത്.

ജർമനിയിൽ നാസി ഭരണം അധികാരത്തിൽ വന്നതിനു ശേഷം 1939 ജൂലായ് മാസത്തിൽ, നാസി പാർട്ടി രണ്ടു കലാ  പ്രദർശനങ്ങൾ  ബെർലിനിലും, മ്യുണിച്ചിലും  സംഘടിപ്പിച്ചു. ഈ രണ്ടു ഷോകളും ഹിറ്റ്ലറുടെ അംഗീകാരത്തോടെ തയ്യാറാക്കിയതായിരുന്നു.  അതീവ സുന്ദരികളുടെ  ശില്പ സമാനമായ (statuesque) നഗ്ന ചിത്രങ്ങൾ, മാതൃകാപരമായി പട്ടാളക്കാരെയും, പ്രകൃതിയെയും ചിത്രീകരിച്ച പരമ്പരാഗതമായ ചിത്രങ്ങളുടെ പ്രദർശനമായിരുന്നു അത്.
തൊട്ടടുത്ത തെരുവിലായിരുന്നു രണ്ടാമത്തെ പ്രദർശനം. ഇതിൽ ആധുനിക കല, അബ്സ്ട്രാക്ട് ആർട്, നോൺ റെപ്രസെന്റേഷണൽ ആർട്ടു എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു.  ചുരുക്കത്തിൽ ഹീനമായ കല എന്ന് നാസി കരുതിയിരുന്ന കലാ രൂപങ്ങളുടെ പ്രദർശനമായിരുന്നു ഇത്. ഇതിനെ Degenerate Art എന്ന് പേരിട്ട് വിളിച്ചു. അങ്ങനെയാണെങ്കിലും ഈ കലാ പ്രദർശനത്തിൽ ലോക പ്രശസ്തരായ Paul Klee, Oskar Kokoschka and Wassily Kandinsky എന്നിവരോടൊപ്പം ജർമ്മൻ കലാകാരന്മാരായ  Max Beckmann, Emil Nolde, George Grosz എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രദർശനത്തോടൊപ്പമുള്ള ഹാൻഡ് ബുക്കിൽ ഈ ഷോയുടെ ഉദ്ദേശ്യ ലക്ഷ്യത്തെക്കുറിച് വിശദീകരിക്കുന്നത്; തത്വ ശാസ്ത്രപരമായും, രാഷ്ട്രീയ, വർഗ്ഗ, സദാചാര ലക്ഷ്യ പ്രാപ്തിയും ഉദ്ദേശ ലക്ഷ്യങ്ങളുമാണ് ഈ നീക്കത്തിന്റെ പിന്നിലുള്ളതെന്നാണ്. അഴിമതി നിറഞ്ഞ ഇവന്മാരുടെ പ്രവൃത്തികളാണ് ഞങ്ങളെ  ഇത്തരം പ്രദർശനം ഒരുക്കാൻ  പ്രേരിപ്പിച്ചത് എന്ന് കൂടി എഴുതി പിടിപ്പിക്കുമ്പോൾ ഉദ്ദേശം വ്യക്തമാകുന്നു. അക്കാലത്തെ അഷ്ടിക്ക് വകയില്ലാത്ത ആധുനിക കലാകാരന്മാരുടെ അഴിമതി എന്ന നുണ പ്രചാരണം  മാത്രം മതി നാസി പാർട്ടിയുടെ നുണ പ്രചാരണത്തിന്റെ ശക്തി മനസിലാക്കാൻ.

Degenerate Art, the crowd at the entrance


ആധുനിക കലാ പ്രദർശനത്തിലെ പെയിന്റിങ്ങുകൾ  നെഗറ്റീവ് പ്രതികരണം ഉണ്ടാക്കുന്ന തരത്തിൽ, ചുമരെഴുത്തുകൾ നിറഞ്ഞ, വൃത്തിയില്ലാത്ത ചുമരിലായിരുന്നു തൂക്കിയിരുന്നത്. പല പെയിന്റിങ്ങുകളും ചരിഞ്ഞു (askew) കിടന്നു.  ഇങ്ങനെ ആർട്ടിനെയും, ആർട്ടിസ്റ്റുകളെയും അവഹേളിക്കുക മാത്രമല്ല വിദേശീയരെന്നു പറഞ്ഞു പരിഹസിക്കുകയും ചെയ്തു. ഈ കലാ പ്രദർശനം കണ്ട  ബ്രിട്ടീഷ് കലാകാരൻ റോബർട്ട് മെഡലിൻ പറഞ്ഞതിങ്ങനെയാണ്; കാണികളെക്കൊണ്ട് തിങ്ങി നിറഞ്ഞ പ്രദർശന ശാലയിൽ ചിത്രങ്ങളെല്ലാം തോന്നിയ പോലെ തൂക്കിയിട്ടിരിക്കുന്നു, താല്കാലിക ലേലം വിളി നടക്കുന്ന ചന്തയിലെപ്പോലെ. ഇങ്ങനെ ചെയ്തിരിക്കുന്നത് ഈ കലാ വസ്തുക്കൾ ഒന്നിനും കൊള്ളാത്തതാണെന്നു ബോധ്യപ്പെടുത്താൻ  വേണ്ടിയായിരുന്നു.


Degenerate Art exhibition


Degenerate Art  ജൂദന്മാരുടെയും, ബോൾഷെവിക്കുകളുടെയും ഉല്പന്നമാണെന്ന് നാസികൾ പ്രചരിപ്പിച്ചു. 112 കലാകാരന്മാരുടെ വർക്കുകൾ പ്രദർശിപ്പിച്ചതിൽ ആറ് ജൂവിഷ് കലാകാരന്മാരുടെ സൃഷ്ടികൾ മാത്രമാണുണ്ടായത്.  ഈ കലാ പ്രദർശനത്തോടനുബന്ധിച് ഹിറ്റ്ലർ പ്രസംഗിച്ചതിങ്ങനെയാണ് ''സ്വന്തം കലാ സൃഷ്ടി മനസിലാകാത്തവർ പ്രൗഢ ഗംഭീരമായ Instruction Book   (ബോധന പുസ്തകം) അടിച്ചിറക്കി  അവരുടെ നിലനിൽപ്പിനെ  ന്യായീകരിക്കുകയാണ് അവർ അവരുടെ വഴിക്ക്,  ഇനി അവർ ജർമ്മൻ ജനതയുടെ മുന്നിലേക്ക് എത്തില്ല.''
പ്രദർശനത്തിലെ ചിത്രങ്ങൾ ദൈവ ദൂഷണം, ജൂദന്മാരുടെ കല, കമ്മ്യുണിസ്റ്റ് കല, പട്ടാളക്കാരെ വിമർശിക്കുന്ന കല, ജർമ്മൻ സ്ത്രീ ബഹുമാന്യത്വത്തെ എതിർക്കുന്ന കല എന്നിങ്ങനെ പല വിഭാഗമായി വേർ തിരിച്ചിരുന്നു. ഒരു മുറി നിറയെ അബ്സ്ട്രാക്ട് ചിത്രങ്ങൾ തൂക്കിയിട്ടു അതിനെ 'The Insanity Room' എന്ന് പേരിട്ടു വിളിച്ചു. ഇത്തരം പ്രദർശനത്തിന്റെ ഉദ്ദേശം ആധുനിക കലയെ കളിയാക്കുക എന്നതല്ല പിന്നെയോ, ഇത്തരം കലകൾ ജർമ്മൻ ജനതക്കെതിരായ ഒരു പൈശാചിക പ്ലോട്ട് ആണെന്ന് വരുത്തിത്തീർക്കാൻ   പ്രേരിപ്പിക്കുകയാണ്. 




ഒരു മില്യണിലധികം കാണികളെ  ഈ എക്സിബിഷൻ ആകർഷിച്ചു എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും, ഔദ്യോഗിക കണക്കുകൾ ഇതിൻറെ മൂന്നിരട്ടി വരുമെന്ന് പറയുന്നു. ഈ പ്രദര്ശനത്തെ കുറിച്ച്  ജർമ്മൻ  റേഡിയോവിലൂടെയുണ്ടായ അപകീർത്തിപരമായ സന്ദേശമാണ്  ഇത്രയധികം ജനങ്ങളെ ഈ  ഷോയിലേക്കു ആകർഷിച്ചത്.  അതുകൊണ്ടു ഈ എക്സിബിഷൻ ദി ഗ്രേറ്റ് ജർമൻ ആർട് എക്സിബിഷൻ എന്ന് അറിയപ്പെടുന്നു.

ചിലർ കരുതി ഇത്രരത്തിലുള്ള കല കാണാനുള്ള അവസാന അവസരമാണിതെന്ന് എന്നാൽ മറ്റു ചിലർ ഹിറ്റ്ലറുടെ ആശയവുമായി പൊരുത്തപ്പെട്ടു. ആധുനിക കലകളെല്ലാം Degenerate Art  ആയിട്ടാണ് നാസി പാർട്ടി കണക്കാക്കിയിരുന്നത്. പ്രത്യേകിച്ച്  എക്ക്സ്‌പ്രഷനിസം. 1937 ൽ ജർമനിയിലെ മ്യുസിയത്തിൽ നിന്നും 15,550 മോഡേൺ ആർട് വർക്കുകൾ നീക്കം ചെയ്തു. ഇതിൽ നിന്നും തിരഞ്ഞെടുത്ത ചില വർക്കുകളാണ് മ്യുണിച്ചിൽ പ്രദർശിപ്പിക്കുകയും അതിനു DEGENERATE ART (ENTARTE  ETE  KUNST ) എന്ന് പേരിടുകയും ചെയ്തു. ആധുനിക കലയെ പരിഹസിച്ചു ജനങ്ങളിൽ മോശമായ പ്രതീതി  ജനിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. അതേ സമയം  ജർമൻ ജനതയുടെ മാഹാത്മ്യം വിളിച്ചോതുന്ന പരമ്പരാഗതമായ രീതിയിലുള്ള കലാ പ്രദർശനം മറ്റൊരു ഭാഗത്തു നടത്തുകയും ചെയ്തു. ഇതിൽ ഫാമിലി, ഹോം, ചർച് എന്നിവയെ അടിസ്ഥാനമാക്കി കൊണ്ടുള്ളതും. സത്യത്തിൽ ഈ പ്രദർശനം നാസി വെറുപ്പോടെ കണ്ടിരുന്ന കമ്മ്യൂണിസ്റ്റുകളുടെ 'സോഷ്യലിസ്റ് റിയലിസത്തിന്റെ' പ്രതിബിംബമായിരുന്നു എന്നുള്ളതാണ് ഇതിലെ രസകരമായ സംഭവം.




ഇതുകൊണ്ടൊന്നും ആധുനിക കലയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നുള്ളത് പിന്നീടങ്ങോട്ടുള്ള ആധുനിക കലയുടെ വളർച്ചയിൽ നിന്നും മനസിലാക്കാവുന്നതാണ്.  ഇന്ത്യയിൽ ആധുനിക കല വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആധുനിക കല വികസിച്ചു കൊണ്ടേയിരിക്കും കാരണം അത് സീമകളില്ലാത്ത സ്വാതന്ത്ര്യം മനുഷ്യന് നൽകുന്നു എന്നതാണ്.

Saturday 26 January 2019

വർണ്ണങ്ങളുടെ മനഃശാസ്ത്രത്തിന് ഒരാമുഖം

വർണ്ണങ്ങളുടെ മനഃശാസ്ത്രത്തിന് ഒരാമുഖം

ജോസ്  പിണ്ടിയാൻ  


നിറങ്ങളില്ലാത്ത ലോകം ഇരുണ്ടതും, അനാകർഷകവും ആണെന്ന് മാത്രമല്ല  
ഭീതി ജനിപ്പിക്കുന്നതും, പ്രവചിക്കാനാവാത്ത വിധം ചുറ്റുപാടുകളെ ദുഷ്കരമാക്കാനും പോന്നതാണ്. അങ്ങനെയൊരു ലോകത്ത്‌ ജീവിക്കുന്നതിനെകുറിച്ച് നിങ്ങൾക്ക് സങ്കല്പിക്കാനാവുമ? ശാസ്ത്രം പറയുന്നത് മസ്തിഷ്‌കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം നിറങ്ങളില്ലാത്ത ലോകത്തു ജീവിക്കാൻ സാധിക്കും എന്നാണ്.
 

ദൃശ്യാവിഷ്കാരം (visuals) കൊണ്ട് കെട്ടിപ്പടുത്ത ആധുനിക ലോകത്തിൽ നിറങ്ങൾക്ക് 
ബ്രഹത്തായ സ്ഥാനമുണ്ട്.  മനുഷ്യരുടെ ദൈനം ദിന ജീവിതം നിറങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം, അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്ന്, എന്ന് വേണ്ട കുളിമുറികളിൽ പോലും പല തരം നിറങ്ങളുടെ ഉപയോഗം വർധിച്ചു വരുന്നു. നിറങ്ങളുടെ മനഃശാസ്ത്ര പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ അടിസ്ഥാനപരമായി ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലത്; ചുവപ്പു നിറം കാണുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ? എപ്പോഴെങ്കിലും പച്ച നിറത്തോടു അസൂയ തോന്നിയിട്ടുണ്ടോ? ഇതൊന്നുമല്ലെങ്കിൽ വിഷാദത്തിലിരിക്കുമ്പോൾ പിങ്ക് നിറം നിങ്ങളെ ഉത്തേജിപ്പിച്ചിട്ടുണ്ടോ? പ്രത്യേകം ഇഷ്ടം തോന്നുന്ന നിറത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? വർണ്ണങ്ങൾ നിങ്ങളുടെ മൂഡിനെ എങ്ങനെ ബാധിക്കുന്നു എന്ന് എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? എന്തായാലും നിറങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ വളരെയേറെ സ്ഥാനമുണ്ട് (integral role). അതിന് നമ്മുടെ വൈകാരിക നിലയെ നിശ്ചയിക്കുന്നതിൽ അസാമാന്യമായ പങ്കുണ്ട്. നിറങ്ങളുടെ വൈകാരികത, അത് നമ്മെ മാനസികമായി എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ച് ചിത്രകാരനായ ലേഖകൻ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിചയപ്പെടുത്തുക മാത്രമാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.




Photo - Jose Pindian


ലോകത്തിൻറെ പല ഭാഗത്തും, വിവിധ സംസ്കാരങ്ങളിൽ, വർണ്ണത്തിന്റെ പേരുകളും അർത്ഥവും, വ്യത്യസ്തമാണ്. ലൈബീരിയയിലെ ബാസ്സ സംസ്കാരത്തിൽ നിറങ്ങളെ വേർതിരിക്കാൻ രണ്ടു വാക്കുകളെ ഉള്ളൂ. സിസ (ziza) എന്നത് ചുവപ്പ്,  മഞ്ഞ,  ഓറഞ്ചു  എന്നിവക്കും ഹുയി (hui) എന്ന പദം നീല,  ഊത (purple) വർണ്ണത്തിനെ കുറിക്കാനും  ഉപയോഗിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നീല ദുഖമാണ്. ചൈനയിൽ നീല നിറം സ്ത്രൈണതയെ സൂചിപ്പിക്കുന്നു. നീല നിറത്തിലുള്ള ശ്രീ കൃഷ്ണൻ നില കൊള്ളുന്നത് സ്നേഹം (love), ദിവ്യത്വം (divine), ആനന്ദം (joy) എന്നിവയ്ക്കാണ്. തൃശ്ശർ ജില്ലയിൽ ചില ഗ്രാമങ്ങളിലെ ആഘോഷാവസരങ്ങളിൽ ഗ്രാമ വാസികൾ വർണ്ണാഭമായ തോരണങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, ഈയവസരത്തിൽ ഏതെങ്കിലും കുടുംബത്തിൽ ഒരാൾ മരിച്ചു പോയിട്ടുണ്ടെങ്കിൽ, ദുഃഖ സൂചനയായി, വാർഷിക ദിനം എത്തുന്നതു വരെ നീല നിറത്തിലുള്ള തോരണങ്ങൾ കൊണ്ടായിരിക്കും വീടും പരിസരവും അലങ്കരിക്കുക. ചില രാജ്യങ്ങളിൽ നീല നിറത്തിനു സുഖം പ്രാപിക്കുക എന്നർത്ഥമുണ്ട്. പടിഞ്ഞാറൻ സംസ്കാരത്തിൽ അനശ്വരതയെന്നും. അരുണ വർണത്തിന് വിവിധ അർത്ഥങ്ങളാണ്. ചൈനയിൽ പുതു വര്ഷത്തിനും, വിവാഹത്തിനും, ശവമടക്കിനും ഉപയോഗിക്കുമെങ്കിൽ, ഇന്ഗ്ലണ്ടിൽ ഒഴിവുകാലം ആഘോഷിക്കാനാണ് ഉപയോഗിക്കുക. ഇങ്ങനെ ഓരോ ദേശങ്ങളിലും വ്യത്യസ്ത അർത്ഥങ്ങളാണുള്ളത്. യൂണിവേഴ്സിറ്റി കോളേജ് ഓഫ്  ലണ്ടനിലെ (UCL) ന്യുറോ സയൻസിൽ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന സയന്റിസ്റ്റ് Beau Lotto വും, Pro. Andrew Stockman (UCL) നും പറയുന്നത് മനുഷ്യൻറെ കാഴ്ച ഒരു trichromatic എന്നാണ്. എന്നു വച്ചാൽ, കളർ ടെലിവിഷൻ പോലെ. നമ്മുടെ കണ്ണിൽ കോൺ ആകൃതിയിലുള്ള മൂന്ന് സ്വീകരണ ഗ്രഹികളുണ്ട് അത് ചുവപ്പ്, പച്ച, നീല എന്നിവ തിരിച്ചറിയാനുള്ളതാണ്. മിക്കവാറും എല്ലാ മൃഗങ്ങൾക്കും രണ്ടു കോൺ ആണുള്ളത്. ഓരോ കോണും വ്യത്യസ്‍ത തരംഗ ദൈർഘ്യത്തിലുള്ള (wave length) പ്രകാശ രശ്മികളെ സ്വീകരിക്കുന്നതിന് വേണ്ടി നിലകൊള്ളുന്നു. ഒരു കോൺ മാത്രമാണെങ്കിൽ അവയ്ക്കു കറുപ്പും, വെളുപ്പും മാത്രമേ കാണാൻ കഴിയു ഈ അവസ്ഥയാണ് കളർ ബ്ലൈൻഡ്‌നെസ്സ് എന്നറിയപ്പെടുന്നത്. രണ്ട് കോൺ മാത്രമാണെങ്കിൽ അവർക്ക് പച്ചയും, നീലയും തിരിച്ചറിയാനാകും. എന്നാൽ മുകളിൽ പറയുന്ന കളർ നിലനിൽക്കുന്നില്ല ഉദാഹരണത്തിന്; ആകാശ നീല, സമുദ്ര നീല ഇത് ഒരു പ്രത്യേക ആവൃത്തിയിൽ Electro Magnetic Radiation സ്വീകരിച്ചു് മസ്തിഷ്‌കം വ്യാഖ്യാനിക്കുന്നതാണ്.







എന്താണ് കളർ ?

പ്രകാശം ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന രശ്മികളാണ് മനുഷ്യ നേത്രങ്ങൾക്ക് കാണാൻ സാധിക്കുന്നത്. ഇതിൽ വേഗത കൂടിയ രശ്മികൾ നമ്മുടെ കണ്ണുകൾ തെളിച്ചത്തോടെ കാണുകയും മറ്റുള്ളവ ഇരുണ്ടതായും വിലയിരുത്തും. പ്രകാശം ഒട്ടും പ്രതിഫലിച്ചില്ലെങ്കിൽ ആ ഇടത്തെ കറുപ്പ് എന്ന് വിളിക്കും ഉദാഹരണത്തിന്തരംഗ ദൈർഘ്യം കൂടിയ ചുവപ്പു പെട്ടന്ന് ദൃശ്യ ഗോചരമാകും എന്നാൽ പീത വർണ രശ്മികൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്നത് കൊണ്ട് നമ്മുടെ മസ്തിഷ്‌കം അത് തിരിച്ചറിയാൻ സമയമെടുക്കുന്നു. ഒരു വസ്തുവിലെ നിറങ്ങൾ അതിലെ രാസ സംയോഗത്തെക്കുറിച്ചാണ് നമ്മോടു പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വർണ്ണ ദർശക മന-ശാസ്ത്രമാണത് (spectroscope). വസ്തുക്കൾ രാസ മാറ്റത്തിനു വിധേയമാകുന്നത് കൊണ്ടാണ് നിറങ്ങളിൽ മാറ്റം സംഭവിക്കുന്നത്. ഈ പ്രക്രിയയിൽ നിറങ്ങൾ പ്രധാന സൂചകമായി പ്രവർത്തിക്കുന്നു. ഇങ്ങനെ നിറങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസിലാക്കി നാം വസ്തുക്കളിലെ ഗുണ നിലവാരം അളക്കുകയോ, വസ്തുതയെ ഉൾക്കൊള്ളുകയോ ചെയ്യുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ഐസക് ന്യുട്ടൻ കളർ സെപക്ട്രം കണ്ടു പിടിക്കപ്പെട്ടതോടെയാണ് ശാസ്ത്രത്തിലൂന്നിക്കൊണ്ടുള്ള വർണ്ണ സിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞു വന്നത്. 1810 - ൽ ശാസ്ത്രീയവും, കാഴ്ച സംബന്ധിച്ച (optical) പരീക്ഷണത്തിന്റെ ഫലമായി  ജൊഹാൻ വൻ ഓഥേ (Johannes Wolfgang von Goethe) കണ്ടെത്തിയതാണ് ഇന്നറിയപ്പെടുന്ന പ്രാഥമിക കളറുകളായ (primary colours) ചുവപ്പുംമഞ്ഞയുംനീലയും. ഈ നിറങ്ങൾ പരസ്പരം ചേർക്കുമ്പോൾ ലഭിക്കുന്നവയാണ് മറ്റു നിറഭേദങ്ങൾ (shades).



Photo by Jose Pindian



നിറങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ഓർമ വരുന്നത് രണ്ട് വസ്തുതകളാണ്. ഒന്ന് ഗോമൂത്ര കളർ നിർമാണം. പശുവിനു മാവില മാത്രം കൊടുത്ത്‌അതിൽ നിന്നും ഊറി വരുന്ന മൂത്രത്തിൽ നിന്നും ഉല്പാദിപ്പിച്ചെടുക്കുന്ന ഇന്ത്യൻ യെല്ലോ എന്ന ചായമാണ് ലോകത്താകമാനം ചിത്ര രചനക്ക് ഉപയോഗിക്കുന്നത്. രണ്ടാമത്തേത്, പ്രകൃതിദത്തമായ നിറങ്ങൾ മാത്രം  ഉപയോഗിച്ചുള്ള ചിത്ര രചനാ രീതി. ജയ്‌പൂരിലെ, ബനസ്ഥലി വിദ്യാപീഡ് യൂണിവേഴ്സിറ്റി കോളേജിൽ ഈ ലേഖകൻ കുറച്ചു കാലം വിദ്യാർത്ഥിയായി ചേർന്നത് ചുമർചിത്ര (fresco) രചന പരിശീലനത്തിനായിരുന്നു. അന്നവിടെ പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ, പല തരം നിറമുള്ള കല്ലുകൾ ഉരച്ചു ചായമാക്കിയാണ് ചിത്രം വരച്ചത്. ഇങ്ങനെ വരച്ച ചിത്രങ്ങൾ പ്രകൃതിയിലെ രാസപ്രക്രിയ പ്രതിപ്രവർത്തനത്തിൽ  നശിക്കുന്നില്ല എന്നുള്ളതാണ് അതിൻറെ പ്രത്യേകത.
വർണ്ണങ്ങൾ എക്കാലത്തും മനുഷ്യ കുലത്തെ മോഹിപ്പിക്കുന്നതും, വലിയ നിഗൂഢതയും ആയിരുന്നു. ഓരോ സംസ്കാരത്തിലും അവരുടെ പുരാവൃത്തങ്ങൾ നിറങ്ങളുമായി കൂട്ടിച്ചേർത്തായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഇതൊക്കെ ചുരുക്കം ചില നിറങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.





                          Newton’s colour wheel and a modern equivalent
                        (Illustration source: http://www.colour-affects.co.uk/history-of-colour)




നിറങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ മനുഷ്യൻ കണ്ടെത്തിയ മറ്റൊന്നാണ് നിറങ്ങളെ രോഗ ചികിത്സക്ക് (colour therapy) ഉപയോഗിക്കാമെന്ന്. 1958 ൽ അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ജെറാൾഡ് (Robert Gerard) നടത്തിയ പഠനത്തിൽ ചുവപ്പു നിറം ഉദ്വേഗത്തിനും, ഉന്മേഷത്തിനും കരണമാകാമെന്നും, നീല നിറം ശാന്തത ഉളവാക്കുന്നതാണെന്നും കണ്ടെത്തി. കൂടാതെ, നിറങ്ങൾ തൃഷ്ണ, രക്ത സമ്മർദ്ദം, ആക്രമണോല്സുകത എന്നീ വികാരങ്ങളെ ഉണർത്തുന്നതിനും കാരണമാകുന്നതായി തൻറെ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. കളർ തെറാപ്പിസ്റ്റ് ജുൻ മക്ലിയോടിന്റെ (Jun Mcleod) അഭിപ്രായത്തിൽ കളർ തെറാപ്പി എല്ലാ പ്രായക്കാർക്കും ഒരേ പോലെ പ്രയോജനം ചെയ്യുമെന്നാണ്. ഇത് മാനസിക പിരിമുറക്കംഉറക്കക്കുറവ് തുടങ്ങിയ പീഡകളിൽ നിന്നു ആശ്വാസം ലഭിക്കുമെന്ന് അവകാശപ്പെടുന്നു.
കളറിനെക്കുറിച്ചുള്ള വിശേഷ ജ്ഞാനശാഖ സർവകല ശാലകളിൽ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ പരന്നു കിടക്കുന്ന വർണ്ണ പഠനത്തിൻറെ ഒരു ചെറിയ കുറിപ്പ് മാത്രമാണിതെന്ന്  ഓർമ്മിപ്പിച്ചു കൊണ്ട് ഈ ആമുഖ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.


Ps. ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും, നിറങ്ങളെ കുറിച്ചുള്ള പുതിയ പഠന മേഖലകൾ എന്തെങ്കിലും അറിയാമെങ്കിൽ എനിക്ക് അറിയാൻ ആഗ്രഹമുണ്ട്.  jossanotny@yahoo.com